Monday, November 16, 2020

പൂന്താനം നമ്പൂതിരിയുടെ ഭക്തി

🙏🏽പൂന്താനം നമ്പൂതിരിയുടെ ഭക്തി🙏🌹🙏🏽

ശ്രീകഷ്ണ ഭക്തനായ പൂന്താനം തിരുമേനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ തൊഴാനായി പോയാല്‍  കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും  ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. വല്ലപ്പോഴും ഇല്ലത്ത് വന്നു എന്തെങ്കിലും ദ്രവ്യം കിട്ടിയത് ഉണ്ടെങ്കില്‍ അത് പത്നിയെ ഏല്പിച്ച് വീണ്ടും ഗുരുവായൂര്‍ക്ക് മടങ്ങിപ്പോകും. പത്നിയും കൃഷ്ണനെ പ്രാര്‍ത്ഥിച്ച് ഇല്ലത്ത് കഴിഞ്ഞുകൂടി.
അക്കാലത്താണ് പൂന്താനം സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു. ആ കഥ ഒരു പാന രീതിയിൽ എഴുതുവാൻ തുടങ്ങിയത്. ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം ഒരു ദിവസം ഉറങ്ങാന്‍ കിടന്നു. അന്ന്  ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ അദ്ദേഹത്തിന് സ്വപ്നത്തിൽ കാണിച്ചു കൊടുത്തു. അതിൻ പ്രകാരമാണ് സന്താനഗോപാലത്തിൽ വൈകുണ്ഠത്തെ വർണ്ണിച്ചിരിക്കുന്നതത്രേ.

പൂന്താനത്തിന് വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടു കേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായി. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയായിരുന്നു. ശ്ലോകാർത്ഥം നോക്കിയല്ല. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ഭാഗം വർണ്ണിച്ചപ്പോൾ അദ്ദേഹം  "രുഗ്മണി തന്റെ എല്ലാ വിഷമങ്ങളും, കൃഷ്ണനോടുള്ള പ്രേമവും എഴുതി  ബ്രാഹ്മണന്റെ കൈയിലൊരെഴുത്ത് കൊടുത്തയച്ചു" എന്നു പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവതത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തിനെ പരിഹസിക്കാനായി  "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിച്ചു. അതു കേട്ടപ്പോൾ സംസ്കൃതത്തിൽ അത്ര വ്യുല്പത്തിയില്ലായിരുന്ന പൂന്താനം മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് കണ്ണന്‍ ചോദിച്ചു.  "എഴുത്തു കൊടുത്തയച്ചില്ല എന്ന് ഏതു ശ്ലോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു."  കണ്ണന്റെ ഈ ഉത്തരം  അവിടെ ഉണ്ടായിരുന്ന എല്ലാവരും വ്യക്തമായി കേട്ടു. ഇതു കേട്ടപ്പോൾ ചോദ്യം ചോദിച്ച നമ്പൂതിരി  പൂന്താനം തിരുമേനിയോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആനന്ദക്കണ്ണീരോടെ കണ്ണടച്ചിരുന്നു.  എല്ലാവരും അദ്ദേഹത്തിന്റെ ഭക്തിയും ഭഗവാന് അദ്ദേഹത്തോടുള്ള സ്നേഹവും കണ്ട്   അത്ഭുത പ്പെട്ടു. പലരും പറഞ്ഞ് ഈ കഥകളെല്ലാം അദ്ദേഹത്തിന്റെ ഇല്ലത്തും അറിഞ്ഞു. ഗുരുവായൂരപ്പൻ പോലും ഇത്ര ഇഷ്ടത്തോടെ കേൾക്കുന്ന പൂന്താനത്തിന്റെ  ഭാഗവതം കഥ ഒരിക്കലെങ്കിലും കേൾക്കണം എന്ന് അദ്ദേഹത്തിന്റെ പത്നിക്ക് മോഹമായി. ആ പ്രാവശ്യം പൂന്താനം തിരുമേനി  ഗുരുവായൂരിൽ നിന്ന് ഇല്ലത്തെത്തിയപ്പോൾ അന്തര്‍ജ്‌ജനം പൂന്താനത്തിനോട്‌ പറഞ്ഞു: " ഇവിടുന്ന് ഭഗവാന്റെ കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പൻ നേരിട്ടു വരിക പതിവുണ്ടെന്ന് കേൾക്കേണ്ടായി. അതൊന്നു കേട്ടാല്‍ കൊള്ളാന്ന് ഒരു മോഹോണ്ട്.  നമ്മുടെ ഇല്ലത്ത്‌ ‌ 'ഭാഗവതസപ്താഹം ' നടത്ത്യാൽ നന്നായിരുന്നു. ഇവിടുന്ന് കഥ പറയുന്നത് കേൾക്കാൻ ഗുരുവായൂരപ്പനും ഇങ്ങോട്ട് വരൂലോ. അതും ഒരു സുകൃതല്ലേ..
ഇതുകേട്ട പൂന്താനം തിരുമേനി ഒന്നും പറയാതെ കണ്ണടച്ചിരുന്നു . ഏഴ്‌ ദിവസം നീണ്ടുനില്‍ക്കുന്ന സപ്‌താഹം നടത്താന്‍ ചെലവുണ്ട്. പാരായണത്തിന് ഒരു പണ്ഡിതശ്രേഷ്ഠനെ വിളിക്കണം. അദ്ദേഹത്തിന് ദക്ഷിണ നല്കണം.  ദിവസവും പാരായണം കേൾക്കുവാനായി വരുന്ന സദസ്യര്‍ക്ക്‌ അന്നദാനം നടത്തണം. അതിനുള്ള സമ്പാദ്യം കൈയിലില്ലായിരുന്നു. പതിയുടെ മൌനത്തിന്റെ  മനസ്സ്‌ വായിച്ചറിഞ്ഞ അന്തർജ്ജനം അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സപ്‌താഹം നടക്കുന്ന ദിവസങ്ങളിലെ ഭക്ഷണത്തെക്കുറിച്ച്‌ വ്യാകുലപ്പെടണ്ട. ഇവിടന്ന് നിത്യദാനത്തിനായി തന്ന ധനം കുറച്ചു നീക്കിയിരിപ്പുണ്ട്. പോരാത്തതെല്ലാം ഉണ്ണികൃഷ്ണന്‍ തന്നെ നടത്തിത്തരും.'' 
എല്ലാം ഭഗവാന് സമർപ്പിച്ച് സപ്താഹം നടത്താമെന്ന് തീരുമാനിച്ച് നല്ല ഒരു ദിവസം നിശ്‌ചയിച്ചു. ആ സമയം ഇല്ലത്ത് അതി തേജസ്വിയായ ഒരു ബ്രാഹ്മണനും പത്നിയും എത്തിച്ചേര്‍ന്നു. സപ്താഹത്തെക്കുറിച്ചറിഞ്ഞപ്പോൾ ആ ബ്രാഹ്മണന്‍ അതിയായ സന്തോഷത്തോടെ പറഞ്ഞു.
 " അത്യാവശ്യം ഭാഗവതം വായനയൊക്കെ ഞാന്‍ ശീലിച്ചീട്ടുണ്ട്. അങ്ങയ്ക്ക് വിരോധല്യാ ച്ചാല്‍ പാരായണം ചെയ്യാന്‍ അനുവാദം തരണം. അങ്ങയുടെ കഥ കേൾക്കാൻ ഞങ്ങള്‍ വരാറുണ്ട്. എത്ര കേട്ടാലും എന്റെ പത്നിക്ക് മതിയാവില്യ. ഈ സമയത്തെന്നെ ഇവിടെ എത്തിച്ചേര്‍ന്നത് ഭാഗ്യായി" ഇതു കേട്ട പുന്താനത്തിനും പത്നിക്കും വളരെയധികം സന്തോഷമായി. നിശ്ചയിച്ച ദിവസം തന്നെ പൂന്താനം ഇല്ലത്ത് ഭാഗവത പാരായണം ആരംഭിച്ചു. ഇത്ര മനോഹരമായി ഒരു പാരായണം ഇതുവരെ' കേട്ടീട്ടില്യ. കേൾക്കുന്നവരുടെ ഉള്ളിൽ ആനന്ദം നിറയുന്നു. കണ്ണുകള്‍ സന്തോഷത്താൽ നിറഞ്ഞൊഴുകുന്നു. ആനന്ദ നിർവൃതിയിൽ ലയിച്ചിരുന്ന പൂന്താനം കഥ പറയുവാൻ തുടങ്ങി.  കഥ അവസാനിക്കുന്നതുവരെ ഗുരുവായൂരപ്പന്റെ രൂപം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍.    ഇത്രയും ഭക്തിയോടെ, മാധുര്യത്തോടെ ഇതിനു മുൻപ് ഒരിക്കലും പറഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. എല്ലാവരും എല്ലാം മറന്നു ഭഗവാനിൽ ലയിച്ചിരുന്നു. സപ്‌താഹ വായന കേള്‍ക്കാന്‍ ആൾക്കാര്‍ ഇല്ലത്തേക്ക്‌ വന്നുകൊണ്ടിരുന്നു. എല്ലാ ദിവസവും ഉച്ചയ്‌ക്ക് ഭാഗവത പാരായണം കഴിഞ്ഞാല്‍ അന്തര്‍ജ്‌ജനം എല്ലാവര്‍ക്കും മൃഷ്‌ടാന്ന ഭോജനം നല്‍കി സംതൃപ്‌തരാക്കി. ഭഗവാനിലലിഞ്ഞ് ദിവസങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. വായനയുടെ സമാപന ദിവസം എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ അന്ന് അദ്ദേഹം അന്തർജ്ജനത്തെ അവിടെയെങ്ങും കണ്ടില്യ.   അദ്ദേഹം അന്വേഷിച്ചപ്പോൾ പൂജാമുറിയിൽ കണ്ണന്റെ മുമ്പില്‍ കണ്ണടച്ചിരിക്കുന്നു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. പൂന്താനം അടുക്കളയില്‍ ചെന്നു. അടുപ്പില്‍ തീ കത്തിച്ച ലക്ഷണമില്ല. ആഹാരം വിളമ്പാന്‍ സമയമായി. വീണ്ടും പൂജമുറിയിലെത്തിയ അദ്ദേഹത്തിന്റെ കാൽപ്പെരുമാറ്റം കേട്ട് കണ്ണു തുറന്ന അന്തര്‍ജ്‌ജനം നിറഞ്ഞ കണ്ണുകളോടെ  പറഞ്ഞു.
''ഇന്ന്‌ ഇല്ലത്ത്‌ ആഹാരം ഉണ്ടാക്കാന്‍ സാധനങ്ങള്‍ ഇല്ല. പറഞ്ഞ വാക്കു പാലിക്കാന്‍ സാധിച്ചില്യ. ഞാന്‍ മൂലം ഇബടത്തേക്ക്.....  " തൊണ്ടയിടറി വാക്കുകള്‍ പുറത്തുവരാതായി. പത്നി പറയുന്നതുകേട്ട്‌ പൂന്താനം ഭഗവാന്റെ മുമ്പില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. ''ഭഗവാനേ എന്തൊരു പരീക്ഷണമാണ്‌.'' ഇങ്ങനെ കരഞ്ഞ്‌ ഭഗവാനെ വിളിച്ചുകൊണ്ടിരുന്ന അവരുടെ അരികിലേക്ക്‌ എന്നും വളരെ പ്രിയത്തോടെ വായന കേള്‍ക്കാനെത്തിയിരുന്ന ഒരു ബ്രാഹ്മണദമ്പതിമാർ കടന്നു വന്നു.
''പൂന്താനം തിരുമേനി ഇത്രയും മനോഹരമായ ഒരു സപ്താഹം ഞാന്‍ കേട്ടിട്ടില്ല. അങ്ങ് എതിരൊന്നും പറയരുത്. ഇന്നത്തെ അന്നദാനം ഞങ്ങളുടെ വകയാണ്. മാത്രമല്ല. ആചാര്യ ദക്ഷിണക്കുള്ള ദ്രവ്യവും വസ്ത്രവും കൂടി കരുതിയിട്ടുണ്ട്. അങ്ങ് പത്നീസമേതനായി  വന്നാലും, എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു. " അത്യന്തം അത്ഭുതത്തോടെ ധൃതിയില്‍ പൂന്താനവും പത്നിയും മുറ്റത്തെ യജ്ഞശാലയിലെത്തി.  വിഭവങ്ങള്‍ സമൃദ്ധമായി എല്ലാ പാത്രങ്ങളിലും നിറച്ചുവച്ചിരിക്കുന്നു. 
വെള്ളിത്താലങ്ങളിൽ ദക്ഷിണക്കുള്ള പട്ടു വസ്ത്രങ്ങളും, ഫലങ്ങളും,  പട്ടിൽ പൊതിഞ്ഞ ദ്രവ്യവും വച്ചിരിക്കുന്നു. കൃഷ്ണാ !ഗുരുവായൂരപ്പാ! പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ യുവാവ് അദ്ദേഹത്തെയും പത്നിയേയും കൂട്ടിക്കൊണ്ടു പോയി. പാരായണത്തിനു വന്ന ദമ്പതികൾക്ക് ദക്ഷിണ നല്കാന്‍ ആവശ്യപ്പെട്ടു.  പറയാന്‍ കഴിയാത്ത ആനന്ദത്തോടെ അവര്‍ ആ യുവാവിനെ അനുസരിച്ചു.
അതിനു ശേഷം ആ യുവ ദമ്പതികൾത്തന്നെ  എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തു . ആനന്ദ നിർവൃതിയോടെ പൂന്താനവും അന്തർജ്ജനവും എല്ലാം കണ്ടു നിന്നു. അവസാനം പൂന്താനത്തേയും അന്തർജ്ജനത്തേയും ഇരുത്തി അവർ ഭക്ഷണം വിളമ്പിക്കൊടുത്തു. പിന്നീട് ആ യുവ ദമ്പതിമാരെ ഇരുത്തി പുന്താനവും പത്നിയും ആഹാരം വിളമ്പി. അങ്ങിനെ എല്ലാം മംഗളമായി നടന്നു. 
അന്ന്‌ രാത്രി ഉറക്കത്തില്‍ പൂന്താനത്തിന് ഒരു സ്പന ദർശനം ലഭിച്ചു. വായനക്കു വന്ന പണ്ഡിതബ്രാഹ്മണനും പത്നിയും, യുവ ദമ്പതിമാരും പൂന്താനത്തിനരികെ വന്നു.  പണ്ഡിതബ്രാഹ്മണന്റേയും പത്നിയുടേയും സ്ഥാനത്ത് സാക്ഷാല്‍ പരമേശ്വരനും ശ്രീ പാർവ്വതിയും. 
മഹാദേവന്‍ പറഞ്ഞു: 
''പൂന്താനം, ഭാഗവത സപ്താഹം  അസ്സലായിരുന്നു ട്ടോ. എത്ര കേട്ടാലും മതിയാവില്യ." 
 ആ സമയം കൂടെയുണ്ടയിരുന്ന ദമ്പതികളുടെ സ്ഥാനത്ത് പുഞ്ചിരിയോടെ നില്ക്കുന്ന രാധാസമേതനായ കൃഷ്ണന്‍.  കണ്ണന്‍ മന്ദഹാസത്തോടെ പറഞ്ഞു. 
"എന്റെ കഥകളും ലീലകളും സരസമായി പറയുന്നതു കേള്‍ക്കാൻ ഞങ്ങള്‍ രണ്ടുപേരും പൂന്താനത്തിനരികെത്തന്നെ ഉണ്ടായിരുന്നു. ഇന്ന്‌ സദ്യ വിളമ്പിയതും ഞങ്ങളായിരുന്നു. " 
ഭഗവാന്‍റെ ഭക്ത വാത്സല്യം അനുഭവിച്ച പൂന്താനത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 

 ═══❁✿

സ്വാമിയേശരണമയ്യപ്പാ

♥*#️സ്വാമിയേശരണമയ്യപ്പാ*♥️
💓💓💓💓💓💓💓💓💓💓💓💓
മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല. 
ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. 
മാംസഭക്ഷണം പാടില്ല. 
പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല. 
ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. 
കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
ശവസംസ്‌കാര കര്‍മ്മത്തില്‍ പങ്കെടുക്കരുത്, പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്.
ആരെയും പരിഹസിക്കരുത്.
ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
പകലുറങ്ങരുത്.

*#ശബരിമലയില്_ചെയ്യരുതാത്തത്
----------------------------------------------------
* ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്
* പമ്പാനദി മലിനമാക്കരുത്
* തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. പമ്പയിലെയും സന്നിധാനത്തെയും കക്കൂസുകള്‍ ഉപയോഗിക്കണം
* ഉടുത്ത വസ്ത്രങ്ങള്‍ പമ്പാനദിയില്‍ ഉപേക്ഷിക്കരുത്.
* വനനശീകരണത്തിന് കാരണമായേക്കാവുന്ന ഒന്നും ചെയ്യരുത്.
* പമ്പയിലും ശബരിമലയിലും പുകവലി പാടില്ല.
* പ്ലാസ്റ്റിക് വസ്തുക്കള്‍ പാടില്ല. കഴിയുന്നത്ര തുണിസഞ്ചികള്‍ ഉപയോഗിക്കുക.
* ശരംകുത്തിയിലാണ് ശരക്കോല്‍നിക്ഷേപിക്കേണ്ടത്. വേറെയെങ്ങും പാടില്ല. 
* പമ്പാസദ്യയ്ക്ക്‌ശേഷം എച്ചിലില പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.
* പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്ക്കാന്‍ പടിയുടെ വശങ്ങളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്.
* അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ പൂര്‍ണമായും കെടുത്തണം. കര്‍പ്പൂരാരാധാന നടത്തുന്നവര്‍ അലക്ഷ്യമായി തീ ഉപേക്ഷിക്കരുത്.
* 10നും 50 ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുത്. 

*#ഗുരുദക്ഷിണ_എട്ടുതവണ
------------------------------------------
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ഗുരുസ്വാമി ഉണ്ടാകണം. ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്- 1. മാലയിടുമ്പോള്‍ 2.കറുപ്പുകച്ച കെട്ടുമ്പോള്‍ 3. എരുമേലിയില്‍ പേട്ടക്കളത്തില്‍ 4. വനയാത്ര തുടങ്ങുമ്പോള്‍ 5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍ 6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍ 7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍ 8. വീട്ടിലെത്തി മാലയൂരുമ്പോള്‍ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.

*#പ്രധാനം_ബ്രഹ്മചര്യം
-----------------------------------
ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.

*#പമ്പയിലെ_പിതൃതർപ്പണം
-------------------------------------------
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യസ്‌നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലിത്തറയും കര്‍മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും - രാപകല്‍.
മറവപ്പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സ്വന്തം സേനാംഗങ്ങള്‍ക്ക് ശബരിമല അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അതിന്റെ സ്മരണ പുതുക്കലാണ് പമ്പയിലെ പിതൃതര്‍പ്പണം.

*#മുദ്രാധാരണം 
------------------------------
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. ഏതു ദിവസവും മാലയിടാം. എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം. മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. മന്ത്രം ഇതാണ്-

'ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ'

സ്വാമി ശരണം... അയ്യപ്പ ശരണം...
'സ്വാമി ശരണം എന്ന പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യം ധര്‍മ്മശാസ്താവിന്റെ ആരാധനക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചതാണെന്നുമാണ് വിശ്വാസം.
'ഋഷിപ്രോക്തം തു പൂര്‍വ്വാണം
മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം'- ഇതാണ് സ്വാമിമന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണംവിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്കുന്നു. മലകറ്റം ആയാസമില്ലാത്തതുമാക്കുന്നു. ഉച്ചത്തില്‍ ശരണംവിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചുകയറ്റുന്നതു വലിയ ഉന്മേഷമുണ്ടാക്കും. 

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കുവരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.കൂട്ടത്തോടെ ശരണംവിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദപ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദബ്രഹ്മത്തിലുണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളതാണ്. 
ശരണത്തിലെ 'ശ' എന്ന അക്ഷരം ശത്രുശക്തികളെ ഇല്ലാതാക്കുന്നുവെന്ന് പ്രമാണം. 'ര' അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. 'ണ' ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ടചിന്തകളേയും അകറ്റുന്നു.

*#ശബരീശന്_വഴിപാടുകൾ 
---------------------------------------------------
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല.

പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്.
ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്. 

*#വ്രതം_അവസാനിപ്പിക്കുമ്പോൾ 
--------------------------------------------------- 
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.

ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്-
'അപൂര്‍വ്വ മചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ
ദേഹിമേ വ്രത മോചനം' 
ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ
തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.
#സ്വാമിശരണം 🙏🌻
#കടപ്പാട് ♥️🙏♥️
∞∞∞∞∞∞∞