🌸തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
“🌸തപോധനാനാമവിതര്‍ക്കിതാഗ്രജ
പ്രഭാവ സംഭൂത സമുദ്രജോര്‍വിയില്‍…
സമസ്ത വിദ്യയ്ക്കൊരു ജന്മഭൂമിയായ്
സ്ഫുരിച്ചു നല്‍ പുരുവനം പുരാതനം!”🌸
ശ്രീ പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളില്‍ നടുഭാഗമായ പെരുവനം ഗ്രാമത്തെ കുറിച്ചുള്ള ശ്ലോകമാണിത്. കിഴക്ക് കുതിരാന്‍, പടിഞ്ഞാറ് എടത്തിരുത്തി, തെക്ക് ഊഴത്ത, വടക്ക് അകമല എന്നീ പ്രദേശങ്ങള്‍ അതിരുകളായുള്ള പെരുവനം ഗ്രാമത്തിന്റെ തലവന്‍ ശ്രീ ഇരട്ടയപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീ പാര്‍വ്വതീസമേതനായ ശ്രീ പരമശിവനാണ്. എങ്കിലും ഗ്രാമരക്ഷകനായി വിരാജിക്കുന്നത് ശ്രീ തിരുവുള്ളക്കാവ് ശാസ്താവ് തന്നെയാണ്.
ശ്രീ ഇരട്ടയപ്പന്റെ തിരുവുള്ളം കൈയ്യില്‍ വിരാജിക്കുന്ന ശ്രീ ശാസ്താവ് എന്ന പേര് കാലക്രമേണ ലോപിച്ചാണ് ശ്രീ തിരുവുള്ളക്കാവ് ശാസ്താവായി മാറിയതെന്ന് വിശ്വാസം. ധര്‍മ്മാനുഷ്ഠാന നിരതരായ ഭക്തന്മാരെ രക്ഷിക്കാനും അധര്‍മ്മചാരികളായ ദുഃഷ്ടന്മാരെ ശിക്ഷിക്കാനും ജാഗരൂകനായി വേടരൂപം ധരിച്ച മൂര്‍ത്തിയാണ് ശ്രീ ശാസ്താവെങ്കിലും തിരുവുള്ളക്കാവിലെ സ്വയംഭൂവായ ശ്രീ ശാസ്താവ് ജ്ഞാനമൂര്‍ത്തിയായ ശ്രീ വിദ്യാശാസ്താവാണ്.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടുംകാടിനുള്ളില്‍ ശ്രീ ശാസ്താവിന്റ അത്ഭുതകരമായ ചൈതന്യം ഒരു ശിലയില്‍ അനുഭവവേദ്യമായി എന്നാണ് വിശ്വാസം. പുരാതന ക്ഷേത്രങ്ങള്‍ ഗംഭീര ആകാരങ്ങളും കോട്ടകള്‍പോലെ ബലിഷ്ഠങ്ങളുമായിരുന്നു. എന്നാല്‍ തിരുവുള്ളക്കാവ് ഭൗതികമായി വളരെ മോടി കുറഞ്ഞ ഒന്നായിരുന്നു. വലിയ സുന്ദരമായ ബിംബത്തിനുപകരം നിലത്തുനിന്നും ഉയര്‍ന്ന് കാണാന്‍ പോലും പ്രയാസമായ മൂന്ന് ശിലകള്‍ മാത്രമാണുള്ളത്. കരിങ്കല്ലുകൊണ്ടുള്ള ദീര്‍ഘചതുരത്തിനുള്ളില്‍ ഒരു കുഴിയും അതിന് നടുവില്‍ സ്വയംഭൂവായ ശിലയും മാത്രമാണ് ഉള്ളത്. സാധാരണ ക്ഷേത്രങ്ങളില്‍ തന്ത്രിവര്യന്മാര്‍ വിപുലമായ കര്‍മ്മങ്ങളോടെ വിഗ്രഹത്തില്‍ ചൈതന്യം പ്രതിഷ്ഠിക്കുകയാണ് പതിവ്. എന്നാല്‍ തിരുവുള്ളക്കാവില്‍ സ്വയംഭൂവായി ശിലയിന്മേല്‍ ശ്രീ ശാസ്താവിന്റെ ചൈതന്യം സ്വയം പ്രകാശിതമാകുകയാണ് ഉണ്ടായത്.ശ്രീ
തിരുവുള്ളക്കാവ് ശാസ്താവ് ശ്രീ പ്രഭ എന്ന പത്നിയോടും ശ്രീ സത്യകന്‍ എന്ന പുത്രനോടും കൂടിയാണ് എന്നതാണ് സങ്കല്‍പ്പം. അനേക നാളുകളോളം കാടിനുള്ളില്‍ മേല്‍ക്കൂരയില്ലാതെ മഴയും വെയിലുമേറ്റ് ഉഗ്രരൂപിയായി ശ്രീ ശാസ്താവ് വസിച്ചുരുന്നുവത്രേ. അതുകൊണ്ട് മഴനനയുന്ന ശ്രീ ശാസ്താവിനെ ‘നനശാസ്താവ്’ എന്നും വിളിച്ചിരുന്നു. കലാന്തരങ്ങള്‍ക്കുശേഷം ശ്രീ ശാസ്താവിന്റെ ഭക്തനും പണ്ഡിതശ്രേഷ്ഠനുമായ ശ്രീ മഴമംഗലം നമ്പൂതിരിയാണ് തിരുവുള്ളക്കാവ് ക്ഷേത്രത്തത്തിന് മേല്‍ക്കൂര നിര്‍മ്മിച്ച് നല്‍കിയത്.
ഹൈന്ദവര്‍ ശ്രീ സരസ്വതീദേവിയേയും ശ്രീ ദക്ഷിണമൂര്‍ത്തിയേയുമാണ് വിദ്യയുടെ അധിദേവതമാരായി കല-ശാസ്ത്രം എന്നിവയില്‍ പ്രാവണ്യം നേടുവാനായി ഉപാസിക്കാറുള്ളത്. എന്നാല്‍ ശ്രീ തിരുവുള്ളക്കാവ് ശാസ്താവ് വിദ്യയുടെ ഉപാസകനായി മാറിയതിന് പിന്നിലും വിശ്വാസങ്ങള്‍ ഏറെയാണ്. മന്ദബുദ്ധിയായ പട്ടത്ത് വാസു ഭട്ടതിരിക്ക് ശ്രീ ശാസ്താവിന്റെ അനുഗ്രഹത്താല്‍ പാണ്ഡിത്യം കൈവന്നതുമൂലമാകാം പ്രാചീനകാലം മുതല്‍ തന്നെ ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തലിന് ഇത്രയധികം പ്രാധാന്യം കൈവന്നത്.
ലോകസഞ്ചാരിയായ ശ്രീ വില്വമംഗലം സ്വാമിയാര്‍, കവിയും പണ്ഡിതനുമായ ശ്രീ മഴമംഗലം നമ്പൂതിരി, ഭക്തനായ ശ്രീ എടപ്പലത്ത് നമ്പൂതിരി എന്നിവര്‍ക്കും ശാസ്താവിന്റെശ്രീ ദര്‍ശനം ഉണ്ടായിട്ടുണ്ടെന്നാണ് വിശ്വാസം. ശ്രീ വാസുഭട്ടതിരിക്കൊപ്പം ശ്രീ ശാസ്താവിന്റെ അനുഗ്രഹം ലഭിച്ച് പണ്ഡിതയായി മാറിയ വാരസ്യാരുടെ വംശപരമ്പരയ്ക്കാണ് വിദ്യാരംഭത്തിന് ക്ഷേത്രത്തില്‍ ഗുരുക്കന്മാരാകാനുള്ള അവകാശം. തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ വെച്ച് കുട്ടികളെ വിദ്യാരംഭം നടത്തുന്നത് അവരുടെ ഭാവിശ്രേയസ്സിന് ഉത്തമമായി കരുതി പോരുന്നു. ഈ ക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തുന്ന കുട്ടികള്‍ പണ്ഡിതന്മാരായി മാറുമെന്നാണ് വിശ്വാസം.
തിരുവുള്ളക്കാവിലെ വിദ്യാരംഭ ചടങ്ങുകള്‍ക്കും പ്രത്യേകതയുണ്ട്. എഴുത്തിനിരുത്താന്‍ വന്ന കുട്ടി നിലത്ത് ചമ്രം പടിഞ്ഞിരിക്കണം. ഗുരുവായ വാര്യര്‍ അടുത്തിരുന്ന് അക്ഷരമാല ചൊല്ലിക്കൊടുക്കുമ്പോള്‍ കുട്ടി അത് ഏറ്റ് ചൊല്ലും. തുടര്‍ന്ന് വാര്യര്‍ ഒരു സ്വര്‍ണ്ണമോതിരം കൊണ്ട് കുട്ടികളുടെ നാവിന്മേല്‍ അക്ഷരങ്ങള്‍ എഴുതും. കുട്ടിയുടെ മുമ്പില്‍ വെച്ചിട്ടുള്ള ഉരുളിയില്‍ ഉണക്കലരി പരത്തി കുട്ടിയുടെ കൈപിടിച്ച് അരിയില്‍ അക്ഷരങ്ങള്‍ എഴുത്തിക്കും. തുടര്‍ന്ന് അക്ഷരങ്ങള്‍ ചൊല്ലികൊടുക്കുന്നത് കുട്ടി ഏറ്റ് ചൊല്ലണം. എഴുതിയ അരി വീട്ടില്‍ കൊണ്ടുപോയി മൂന്നുദിവസം അതില്‍ എഴുതിയതിനുശേഷം പായസം ഉണ്ടാക്കി കഴിക്കും.
മഹാനവമി ദിവസവും മീനമാസത്തിലെ അത്തം നാളിലുമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്താറുണ്ട്. ഭാരതത്തിലെ ഏറ്റവും വലിയ ദേവസംഗമമായ പെരുവനം – ആറാട്ടുപുഴ പൂരമഹോത്സവത്തില്‍ ശ്രീ ശാസ്താവും പ്രധാന പങ്കാളിയാണ്. ദേവസംഗമത്തിന് തുടക്കം കുറിക്കുന്ന കൊടിയേറ്റവും സമാപന ചടങ്ങായ കൊടികുത്തും നടക്കുന്നത് ഈ ക്ഷേത്രത്തില്‍ തന്നെയാണ്. വിഷുദിനത്തിലെ വിഷുപൂരവും രാമായണമാസാചരണവും ഈ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള മറ്റു പ്രധാന ചടങ്ങുകളാണ്.
അപ്പവും കദളിപ്പഴവും നെയ്‌വിളക്കുമാണ് ശ്രീ ശാസ്താവിന്റെ പ്രധാനപ്പെട്ട വഴിപാടുകള്‍. എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം അജ്ഞാനമാണ്; ഭക്തരുടെ മനോവ്യഥയകറ്റുന്ന ഗ്രാമപരദേവതയായി സദാരക്ഷിക്കുന്ന ശ്രീ ശാസ്താവ് അറിവിന്റെ വെളിച്ചം നല്‍കി നമ്മെ നേര്‍വഴിയ്ക്ക് നയിക്കാന്‍ അതീവ തല്‍പ്പരനായി ഇന്നും തിരുവുള്ളക്കാവില്‍ വിരാജിക്കുന്നു.
നാവ്‌നാരായം, സാരസ്വത പുഷ്പാഞ്ജലി, കദളിപ്പഴം, നെയ് വിളക്ക് എന്നിവ പ്രധാനവഴിപാടുകളാണിവിടെ.. നാവ് നാരായം അതീവ പ്രാധാന്യമേറിയ പ്രതീകാത്മക വഴിപാടാണ്. നാവിന്റെ വെള്ളിരൂപം ശാസ്താവിന് വഴിപാടായി സമര്‍പ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഉത്തമമാണ് സാരസ്വത പുഷ്പാഞ്ജലി. ഇതോടൊപ്പം നല്‍കുന്ന ജപിച്ച സാരസ്വതം നെയ്യ് അനുഷ്ഠാനപൂര്‍വം സേവിക്കണം. അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധിവരുത്തി അല്‍പ്പം നെയ്യ് സേവിച്ച്, പഠിക്കുക. അത്യധികം പ്രാധാന്യമേറിയ മറ്റൊരു വഴിപാടാണ് തിരുവുള്ളക്കാവിലെ വിദ്യാസരസ്വതി അര്‍ച്ചന. പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മാനസികവും ആത്മീയവുമായ കരുത്ത് പകരുന്നതിനും ദൈവാനുഗ്രഹമേകുന്നതിനുമായി നടത്തുന്ന ഈ അര്‍ച്ചന ഒരാഴ്ച നീളുന്നു. വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മകരത്തിലാണ് വിദ്യാസരസ്വതി അര്‍ച്ചന നടത്തുന്നത്. എല്ലാ ദിവസവും അര്‍ച്ചനക്ക് ശേഷം സാരസ്വതം നെയ്യ് കുട്ടികള്‍ക്ക് സേവിക്കാനായി നല്‍കും. ഏഴു ദിവസത്തെ യജ്ഞാവസാനം വിപുലമായ പ്രസാദമൂട്ടും നടക്കും. ഭഗവാന്റെ അനുഗ്രഹം അനുഭവത്തിലൂടെ അറിഞ്ഞ ഭക്തര്‍ നിരവധിയാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.
No comments:
Post a Comment