*എലി, ഗണപതിയുടെ വാഹനമായതെങ്ങനെ എന്നതാണ് ഇന്നത്തെ കഥ.*
🔸🔸🔸🔸🔸🔸🔸🔸🔸
എലി കൂടെയില്ലാത്ത ഗണപതിയെ കണ്ടിട്ടില്ലല്ലോ?
എലിയെ സ്വന്തം വണ്ടിയായി കിട്ടുംമുൻപ്, അത്യാവശ്യ സമയങ്ങളിൽ ഗണപതി, മയിൽവണ്ടി പിടിച്ചൊക്കെ പലയിടത്തും പോയിട്ടുണ്ട്.
പിന്നെ സ്വന്തം വാഹനമായി.
ഗണപതി മനസ്സിലോർത്താൽ മതി; അവിടെയെത്തിക്കും എലി.
ഗണുമനസ്സിന്റെ വേഗത്തിലാണ് യാത്ര.
*സുമേരുപർവ്വതത്തിലുള്ള സൗരഭിമഹർഷി*, ഹോമത്തിനുള്ള ചമത ( പ്ലാശ് മരത്തിന്റെ വിറക്) ശേഖരിയ്ക്കാൻ കാട്ടിൽപോയ സമയത്ത്, *ക്രൗഞ്ചൻ എന്ന ഗന്ധർവ്വൻ* ആശ്രമപരിസരത്തെത്തി.
മുനിപത്നിയായ *മനോമയിയെ* കണ്ട് പ്രേമംതോന്നിയ ഗന്ധർവ്വൻ, മനോമയിയുടെ കയ്യിൽ പിടിച്ചു.
മനോമയി,
ഉള്ള കാര്യം പറഞ്ഞു.
"ഞാൻ സൗരഭിമഹർഷിയുടെ ഭാര്യയാണ്.അങ്ങ് എനിയ്ക്ക് അച്ഛനേപ്പോലെയാണ്. എന്നെ ഒരു മകളായി കാണണം."
ഒരാൾ വന്നുപറയുന്ന പ്രേമം ഇഷ്ടമല്ലെങ്കിൽ,
ഇന്നത്തെ കാലത്ത്, 'എന്നെ സഹോദരിയായി കാണണം' എന്നുപറഞ്ഞ്, രാഖി കെട്ടിക്കൊടുക്കുന്നപോലെ പണ്ട്, 'മകളായി കാണണം' എന്നായിരുന്നു പറഞ്ഞിരുന്നത്.
അപ്രതീക്ഷിതമായി ഒരു സ്ത്രീ, തന്നെ അച്ഛനെന്നുവിളിച്ച അന്ധാളിപ്പിൽ,
പിടിച്ച കൈ വിടാൻമറന്ന് അന്തംവിട്ടു നിൽക്കുകയാണ് ക്രൗഞ്ചനെന്ന ഗന്ധർവ്വൻ.
ഈ സമയത്ത്, സൗരഭിമഹർഷി കാട്ടിൽനിന്നും മടങ്ങിവന്നു.
മഹർഷിയെ കണ്ടതും; ഗന്ധർവ്വൻ, പൊള്ളിയപോലെ കൈ വലിച്ചു.
മഹർഷി നോക്കുമ്പോൾ ഗന്ധർവ്വന്റെ മുഖത്താകെ കള്ളലക്ഷണം.
പിന്നൊന്നും ആലോചിച്ചില്ല. *കൊടുത്തൂ ശാപം.*
*"എന്റെ ഭാര്യയുടെ ദേഹത്തു സ്പർശിച്ച നീ ഒരു എലിയായി മാറട്ടെ.*
'ഇഷ്ടം തോന്നിയപ്പൊ കയ്യിൽ പിടിച്ചതാണെന്നും; അങ്ങയുടെ ഭാര്യയാണെന്നറിഞ്ഞതും 'ചടേന്ന്' കൈ വിട്ടതാണല്ലോ...! ഞാൻ പാവല്ലേ മാഷേ..' എന്നൊക്കെ പറഞ്ഞ് ഗന്ധർവ്വൻ നെഞ്ഞത്തടിയും നെലോളിയുമായി.
'സംഗതി ചിലപ്പൊ ശരിയായിരിക്കും!
പക്ഷേ, ശപിച്ചും പോയല്ലോ! ഇനി ആ ശാപം ഏതെങ്കിലും ഒരു നല്ല വഴിയ്ക്ക് തിരിച്ചുവിടാം. അതേ വഴിയുള്ളൂ.'
മഹർഷി ചിന്താകുലനായി.
'ഇഷ്ടമുള്ള പെൺകുട്ടികളെ കണ്ടാൽ; അപ്പൊ നീ കയ്യിൽ കയറി പിടിയ്ക്കുമോ!?' എന്നൊന്നും ചോദിയ്ക്കാൻ നിൽക്കാതെ, സൗരഭിമഹർഷി, ശാപമോക്ഷമല്ലാ.....; *ശാപ-ആശ്വാസം കൊടുത്തു.*
"എലി എന്തായാലും എലിതന്നെ. അതിൽ മാറ്റമൊന്നുമില്ല. കുറച്ചുകാലം കഴിയുമ്പോൾ, നീയൊരു കേമൻ മൂഷികനാവും.
ദേവലോകത്തുനിന്നും പുറത്താവുകയും ചെയ്യും.
ആ മൂഷികൻ, പക്ഷേ,ഗണപതിയുടെ വാഹനമായി മാറും. ലോകം മുഴുവൻ നിന്നെ അന്നുമുതൽ ആദരിയ്ക്കുകയും ചെയ്യും.
ഗണപതിവാഹനമായി നിനക്ക് വീണ്ടും സ്വർഗ്ഗത്തിലെത്തുകയും ചെയ്യാം."
അങ്ങനെ ക്രൗഞ്ചൻ,
ദേവലോകത്ത്, 'എന്നാണാവോ തമ്പുരാനേ.., എലിവേഷം തലയ്ക്ക് വന്നുവീഴുന്നത്!!!' എന്ന് പേടിച്ചുപേടിച്ചു കഴിയുന്ന കാലം.
പലപ്പോഴും; പേടി കാരണം സ്ഥലകാലബോധംതന്നെ നഷ്ടപ്പെട്ട മട്ട്.
അങ്ങനെയിരിയ്ക്കുന്ന ഒരുദിവസം, ഇന്ദ്രസഭയിൽവെച്ച്,
ഇന്ദ്രനെ കാണാൻവന്ന *വാമദേവമുനിയുടെ* കാലിൽ, കിളിപോയിനടക്കുന്ന ക്രൗഞ്ചൻ, അബദ്ധത്തിലൊന്നു ചവുട്ടിപ്പോയി!!!
അത്മസംയമനം...
കാമക്രോധമോഹങ്ങളെ അടക്കൽ...
എന്നൊക്കെ, നാഴികയ്ക്ക് നാല്പതുവട്ടം പറയുമെങ്കിലും; മഹാമുനിമാർക്ക് ഈ അടക്കം പൊതുവേ കുറവായിട്ടാണ് കണ്ടുവരുന്നത്.
വാമദേവമുനി,
ക്രൗഞ്ചൻ കാലിൽചവുട്ടിയതും കണ്ണടച്ചുതുറക്കുംമുൻപേ ശപിയ്ക്കൽ കഴിഞ്ഞു!
*"സ്ഥലകാലബോധമില്ലാത്ത നീയൊരു മൂഷികനായിപ്പോവട്ടെ."*
ദൈവം സഹായിച്ച്, ശാപത്തിൽ വീണ രണ്ടാംശാപം അതുതന്നെയായത് ഭാഗ്യം!
അങ്ങനെ, വാമദേവമുനിയുടേയും സൗരഭിമഹർഷിയുടേയും ശാപഫലമായി, ക്രൗഞ്ചൻ എന്ന ഗന്ധർവ്വൻ, *പരാശരമുനിയുടെ ആശ്രമത്തിൽ ഒരു എലിരൂപത്തിൽ വന്നുവീണു.*
'ഞാൻ എലിഭഗവാനെ തപസ്സ് ചെയ്തില്ലല്ലോ...! പിന്നെന്താണാവോ ഇങ്ങനെ ഒരു രൂപം പ്രത്യക്ഷപ്പെടാൻ..!?' എന്ന് ആലോചിച്ച്, പരാശരമുനി നോക്കുമ്പോഴേയ്ക്കും ;
എലി, പണി തുടങ്ങി.
ഭീമാകാരനായ ഈ എലി ആശ്രമത്തിലെ പാത്രങ്ങളെല്ലാം തട്ടിമറിച്ചു.
ക്ഷണനേരംകൊണ്ട് മുനിയുടെ അൽപവസ്ത്രങ്ങളെല്ലാം കരണ്ട്, ചിത്രം വിചിത്രമാക്കി!
താളിയോലകളെല്ലാം കരണ്ട് ഹൃദിസ്ഥമാക്കി!
പരാശരമുനി
കണ്ണുരുട്ടി,
വടി നീട്ടി,
കല്ലോങ്ങി...
ഒപ്പം മനസ്സിൽ, 'അഹിംസ അഹിംസ' എന്ന് പറഞ്ഞ്; ഇതും ദൈവത്തിന്റെ സൃഷ്ടിയാണല്ലോ...!
ഉപദ്രവിയ്ക്കുന്നത് പാപമാണല്ലോ..!'
എന്നൊക്കെ കരുതി, പരാശരമുനി എലിയെ ഓടിച്ചുവിടാൻ പല നാടകവും കളിച്ചുനോക്കി.
എവടെ!
എലി, പുലിയായി വിലസുകതന്നെയാണ്!
ഒടുവിൽ, എലിയോട് തോറ്റ്, തളർന്ന്,
മുനി, ശരണം പ്രാപിച്ചത് ഗണപതിയെ.
ഓർക്കേണ്ട താമസം!
ഗണപതി ഹാജർ!
ഗണപതി, എലിയുടെ പുറത്തുകയറി.
തന്റെ പുറത്തുകയറിയിരിയ്ക്കുന്ന വയറൻ ആനയെ തള്ളിത്താഴെയിടാൻ എലി കിണഞ്ഞുശ്രമിച്ചു.
നാലുപുറവും ഓടിനോക്കി.
വേഗത്തിലോടി; പെട്ടെന്ന് നിന്ന്നോക്കി.
ചാടി നോക്കി.
മുതുക്, ചന്നംപിന്നം കുലുക്കി നോക്കി.
ആന, പുറത്ത് അട്ടപിടിച്ചപോലെ പിടിച്ചിരിയ്ക്കുകയാണ്!
ഇനി ഈ ജന്തു ആനയുടെ രൂപമുള്ള ഉടുമ്പായിരിയ്ക്കുമോ!?
എലി തളർന്നുതുടങ്ങി.
ഗണപതി, ഉള്ളിൽ ഊറിച്ചിരിച്ചു.
'എലിപ്പറത്തിരുന്നുള്ള ഈ കളി രസമുണ്ട്!
എന്തൊര് വേഗാ ഇതിന്റെ ഓട്ടത്തിന്!
ഇതിനെയങ്ങ് കൊണ്ടുപോയാലോ?'
ഗണപതി, എലിയുടെ മനസ്സിനെ ആകർഷിച്ചു.
എലിയ്ക്ക് തോന്നി.
'ഇത് അട്ടയോ ഉടുമ്പോ ഒന്നുമല്ല. ഇത് മറ്റെന്തോ സംഭവമാണ്. എലി, കുതറൽ നിർത്തി, പതുക്കെ തലചെരിച്ച് പുറത്തിരിയ്ക്കുന്ന ആനയെ നോക്കി.
എവിടെയോ കണ്ട ഒരു മുഖപരിചയം!
പെട്ടെന്ന്, എലിമനസ്സിൽ പൂർവ്വജൻമസ്മരണയുടെ കാറ്റുവീശി.
"ഭഗവാനേ! അങ്ങായിരുന്നോ !?
താഴെയിറങ്ങൂ...
ഞാനൊന്ന് നമസ്ക്കരിയ്ക്കട്ടെ.
പൊറം, നല്ല വേദനയുമുണ്ടു്! താഴെയിറങ്ങൂ. ആളറിയാതെ ഗുസ്തിയ്ക്ക് വന്നതാ!!"
ഗണപതി ചിരിച്ച് താഴെയിറങ്ങി.
"പോരുന്നോ എന്റെ വാഹനമായി കൈലാസത്തിലേയ്ക്ക്?"
ഗണപതി എലിയോട് ചോദിച്ചു.
"എപ്പൊ പോന്നൂന്ന് ചോദിച്ചാൽ മതി!!"
എന്നുപറഞ്ഞ് എലി, അഥവാ പൂർവ്വജൻമത്തിെലെ ക്രൗഞ്ചഗന്ധർവ്വൻ ആനയ്ക്ക് കയറാൻ നട മടക്കിക്കൊടുത്തു.
അങ്ങനെയാണത്രേ ഗണപതിയുടെ വാഹനമായി
എലി മാറുന്നത്.
(വീട്ടിൽ എലിശല്യം രൂക്ഷമായാൽ, പണ്ട്, ആരും എലിയെ കൊല്ലുമായിരുന്നില്ലത്രേ.
മലപ്പുറം ജില്ലയിലെ ഇന്ത്യനൂർ ഗണപതീക്ഷേത്രത്തിൽ എലിയുടെ, മരത്തിലുള്ള രൂപം സമർപ്പിച്ച് ;എലിശല്യം മാറാൻ പ്രാർത്ഥിച്ചാൽ, എലികൾ സ്വയം ഒഴിഞ്ഞുപോകും എന്ന് ഒരു വിശ്വാസമുണ്ട്.)
🔹🔹🔹🔹🔹🔹🔹🔹🔹
♦♦♦♦♦♦♦♦♦
💓 *ആശയം:-ജയരാജ് മിത്ര*
💓 *അവതരണം:-ഷാസ് പദ്മിനി*
♦♦♦♦♦♦♦♦♦
No comments:
Post a Comment