Sunday, October 27, 2019

വപു എന്ന അപ്സരസ്സിന്റെ കഥ*

വപു എന്ന അപ്സരസ്സിന്റെ കഥ*


  

*കഴിഞ്ഞ ഭാഗത്തിൽ ഉർവശി തുടങ്ങിയ അപ്സരസ്സുകൾ ഭയന്ന് പിൻമാറിയപ്പോൾ വപു എന്ന അപ്സരസ് ദുർവ്വാസ്സാവിന്റെ മനസ്സിളക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചത് വരെ വായിച്ചു അല്ലേ. ഇനിയും  വപു എന്തു ചെയ്തു എന്ന് നമുക്ക് നോക്കാം*.

    *ദുർവ്വാസാവ് എവിടെ ഇരിക്കുന്നുവോ  നമുക്ക് അവിടേക്ക് പോകാം എന്നു വപു പറഞ്ഞു. ഇന്ദ്രിയങ്ങളാകുന്ന കുതിരകളും ശരീരമാകുന്ന രഥവുമുള്ള മുനിയെ കാമ ബാണം കൊണ്ട് ഞാൻ നിയന്ത്രിക്കാം എന്നും, ബ്രഹ്മാവ് വിഷ്ണു മഹേശ്വരൻ തുടങ്ങിയ ദേവന്മാരിൽ ആരെ വേണമെങ്കിലും കാമബാണം കൊണ്ട് മുറിവേല്പിക്കാൻ എനിക്ക് സാധിക്കും എന്നും അവൾ പൊങ്ങച്ചം പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് വപു എന്ന് പേരുളള അപ്സരകന്യക ഹിമാലയ പാർശ്വത്തിൽ ദുർവ്വാസാവ് ഇരിക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. മുനിയുടെ പ്രഭാവം കൊണ്ട് ഹിംസ്ര ജന്തുക്കൾ ഇല്ലാതെ ശാന്തമായ ഒരു ആശ്രമവാടമാണ് അവിടെ കണ്ടത്. മുനി തപസ്സു ചെയ്യുന്ന സ്ഥലത്തു നിന്നും അല്പമകലെയായി ഇരുന്നു കൊണ്ട് അവൾ കുയിലിനെ വെല്ലുന്ന സ്വരമാധുര്യത്തോടെ ഗാനാലാപം ചെയ്യാനാംരംഭിച്ചു. അവളുടെ പാട്ടുകേട്ടപ്പോൾ തന്നെ മുനിക്ക് വിസ്മയം തോന്നി. ഗായികയെ കാണണമെന്ന് ആഗ്രഹം മനസ്സിൽ അങ്കുരിച്ചതിന്റെ ഫലമായി മുനി അപ്സരസ്സ് ഇരിക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ അത്യാകർഷകമായ ശരീരമുള്ള അവൾ  തന്നെ ആകർഷിക്കുവാൻ വേണ്ടി തന്നെ പുറപ്പെട്ടവളാണെന്ന് മുനിക്ക് മനസ്സിലായി. തന്റെ മനസ്സിന് ക്ഷോഭ മുണ്ടാക്കുകയാണ് അവളുടെ ലക്ഷ്യമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.. കോപം കൊണ്ട് ജ്വലിച്ച മഹാമുനി അവളോട് ഇങ്ങനെ പറഞ്ഞു " ഞാൻ  വളരെ ക്ലേശിച്ച് അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന തപസ്സിന് വിഘ്ന മുണ്ടാക്കാനായിട്ടാണ് നീ വന്നിരിക്കുന്നത്. ആകാശചാരിയായ നീ എനിക്ക് ക്ലേശമുണ്ടാക്കിയതിനാൽ ആകാശചാരിയായ സുപർണ്ണന്റെ ഗോത്രത്തിൽ - ഗരുഡവർഗ്ഗത്തിൽ നീ പക്ഷിയായിരിക്കട്ടെ.' പതിനാറു വർഷം നിന്റെ ഈ ശരീരം ഉപേക്ഷിച്ച് പക്ഷിയുടെ രൂപം ധരിക്കാനിടയാകും ,അക്കാലത്ത് നാലു പുത്രന്മാർ  നിനക്ക് ജനിക്കുന്നതാണ്. അധമമായ നിനക്ക് അവരെ  കൊണ്ട് കാര്യമായ പ്രയോജനമൊന്നും ലഭിക്കുകയില്ലെങ്കിലും അവർ അറിവുള്ളവരായിരിക്കും'. "ഇപ്രകാരം ദുർവ്വാസാവിന്റെ ശാപത്തിന്റെ ഫലമായി വപു എന്ന അപ്സരസ്സ് പക്ഷിയുടെ വർഗ്ഗത്തിൽ പിറക്കാനിടയായി.അവൾ ആകാശചാരിയായ പക്ഷികളുടെ കൂട്ടത്തിൽ ശാപമോക്ഷവും പ്രതീക്ഷിച്ച് കാലം കഴിച്ചു കൂട്ടി.*

*അങ്ങനെ മാർക്കണ്ഡേയൻ വപു എന്ന അപ്സരസ്സിന്റെ കഥ പറഞ്ഞ് അവസാനിപ്പിച്ചു.


No comments:

Post a Comment